മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ നാഷണൽ സർവീസ് സ്കീമും (എൻ.എസ്.എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് ‘കുട്ടികളുടെ ക്യാമറാക്കണ്ണുകൾ’ പകർത്തും.
തദ്ദേശഭരണവകുപ്പും ശിചിത്വമിഷനുമായി ചേർന്നാണ് എൻ.എസ്.എസ്. ഈ പ്രവർത്തനം ആവിഷ്കരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നാലായിരത്തോളം എൻ എസ് എസ് യൂണിറ്റുകളിലാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷം എൻ എസ് എസ് വോളണ്ടിയർമാർ ഇതിന്റെ ഭാഗമാകും. മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാലോ മാലിന്യക്കൂനകൾ കണ്ടാലോ അവ പകർത്തി 9446700800 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കും ഇതിനായുള്ള പ്രത്യേക ഇമെയിലിലേക്കും അയയ്ക്കാൻ എല്ലാ എൻ.എസ്.എസ് യൂണിറ്റുകൾക്കും സ്റ്റേറ്റ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നിർദേശം നല്കി.
ജനുവരി 15 നകം ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യുന്ന എൻ. എസ്. എസ്. യൂണിറ്റിന് ജില്ലാതലത്തിൽ പാരിതോഷികം നല്കും.
ഈ കാലയളവിൽ എൻ. എസ്. എസ്. യൂണിറ്റുകൾ പ്രവർത്തിക്കുന്ന കോളേജ് ക്യാമ്പസും പരിസരപ്രദേശവും വലിച്ചെറിയൽവിരുദ്ധപ്രദേശമായി പ്രഖ്യാപിക്കുന്നതിന് എൻ. എസ്. എസ്. വോളണ്ടിയർമാരുടെ നേതൃത്വത്തിൽ മറ്റു പ്രചാരണ പ്രവർത്തനങ്ങളും നടത്തും.